തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം ഭരണവിരുദ്ധവികാരമല്ലെന്ന് സിപിഎം. സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഭരണവിരുദ്ധ വികാരമില്ലാതിരുന്നിട്ടും എന്തുകൊണ്ട് തോറ്റെന്ന് പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിയുടെ എല്ലാ തട്ടിലും ആ പരിശോധന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് കനത്ത തോൽവിയാണ്. സംഘടനാ ദൗർബല്യം കാരണമായോയെന്നും പരിശോധന വേണം. തോൽവിയിൽ നിന്ന് പാഠം ഉൾക്കൊണ്ടുളള തിരുത്തൽ പാർട്ടിയുടെ എല്ലാത്തലത്തിലും വേണമെന്നാണ് ആവശ്യം.
പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച സംഭവിച്ചു. പ്രശ്നങ്ങളെ സമീപിച്ചുകൊണ്ടുളള പ്രതികരണങ്ങൾ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിലായിരുന്നില്ല. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനം.
സംസ്ഥാന സമിതിയിൽ സിപിഐക്കെതിരെയും സിപിഎം രൂക്ഷ വിമർശനം ഉയർത്തി. പി.എം.ശ്രീ പദ്ധതിയിൽ അടക്കം സിപിഐ ഉന്നയിച്ച ആരോപണങ്ങൾ യുഡിഎഫിന് ശക്തിപകരുന്നതായെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ് എമ്മിനും വിമർശനമുണ്ട്. കേരളാ കോൺഗ്രസ് എം മുന്നണി വിടാനൊരുങ്ങിയ നീക്കം ഇടതുമുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി.